Suffering can lead to Transformation and Redemption
and to marvellous Mystery !!!
ഈ നിലാമഴയിലൂടെയൊരു യാത്ര... എന്റെ മനസ്സിലെ പെറുക്കിക്കൂട്ടി വെക്കാത്ത ചിന്തകളേയും, ഓർമ്മകളേയും, അനുഭവങ്ങളേയും കൂട്ടുപിടിച്ച് .......
ജൂൺ 25 ....
ഒരു കുടുംബത്തിനും പ്രിയപ്പെട്ടവർക്കും മുപ്പതു കൊല്ലങ്ങൾക്കു മുമ്പ്
നഷ്ടപ്പെട്ടത് അവനെന്ന പ്രാണനെ ആയിരുന്നു....
രണ്ടു വീട്ടുകാരും സന്തോഷത്തോടെ പറഞ്ഞുറപ്പിച്ച വിവാഹം -
കുട്ടികളുടെ പഠിപ്പ് ഒന്നുകൊണ്ടും തടസ്സപ്പെടുത്തരുതെന്നു കരുതി
മുതിർന്നവർ ഇക്കാര്യം മറച്ചുവെച്ചു.
ഞാനവനെ കണ്ടത് ആകെക്കൂടി രണ്ടു തവണ മാത്രം
അതും വെറും ചിരിയിലോ സുഖല്ലേ എന്ന ചോദ്യത്തിലോ മാത്രം ആയിരുന്നു
ഞങ്ങൾ പരിജയം കാണിച്ചിരുന്നത്
അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകൻ
ആന്റിയെപോലെതന്നെ, കാണാൻ ഭംഗിയുള്ളൊരു യുവാവ്...
ഫിലോസഫി യിൽ ബിരുദാനന്തര ബിരുദം
ഇനിയും പഠിക്കാൻ ആഗ്രഹം ഇതൊക്കെയാണ്
വീട്ടുകാർ പറഞ്ഞു കേട്ടത്.
യു കെ യിലേക്ക് ജോലിക്കും പഠിപ്പിനും പോവും മുൻപ്
കല്യാണം നടത്തണമെന്നത് അങ്കിൾനും ആന്റി ക്കും നിർബന്ധമായിരുന്നു
അവനും - പക്ഷേ അതവൻ അമ്മയോടു പറഞ്ഞപ്പോൾ നിങ്ങൾ രണ്ടാളും സംസാരിച്ച് ഒരു
തീരുമാനത്തിലെത്തു എന്നായിരുന്നു ആന്റിയുടെ മറുപടി.
അതിനു വേണ്ടിയായിരുന്നു കസിനും ഉറ്റ ചങ്ങാതിയുമോടൊപ്പം തലേന്ന് വീട്ടിലേക്ക് കയറി
വന്നത്. എല്ലാരോടും സംസാരിച്ച ശേഷം എന്നെ വിളിക്കാനും തനിയെ
സംസാരിക്കണമെന്നുണ്ടെന്നും പറഞ്ഞു.
ഏട്ടനാണ് അതു പറഞ്ഞത് - അച്ചൂന് നിന്നോട്
എന്തോ സംസാരിക്കാനുണ്ടെന്ന്...
കറുത്ത വീതിയുള്ള കരയുള്ള മുണ്ടിലും കറുത്ത ഷർട്ടിലും തിളങ്ങി
മുറ്റത്തെ ചെമ്പകമരച്ചോട്ടിൽ നിൽക്കുന്നുണ്ടായിരുന്നു
കല്യാണക്കാര്യം പറയുമ്പോൾ ഇയാൾ എന്നെ ഇത്രക്കും സ്നേഹിച്ചിരുന്നുവെന്ന് അറിഞ്ഞില്ല.
ഏതു പെണ്ണിനും ഇഷ്ടം തോനിയേക്കാവുന്ന രൂപവും സ്വഭാവവും... എന്നിട്ടുമെന്തേ എന്നോട്... ചോദ്യം മറച്ചുവെച്ചില്ല...
കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങളായി നീ എന്റെ മനസ്സിലുണ്ട്... പക്ഷേ അതിന്റെ പേരിൽ നമ്മുടെ പഠിപ്പ് പിന്നിലാവരുത്. അതു കൊണ്ടു മാത്രാ പറയാതിരുന്നത്. ഞാൻ പറഞ്ഞില്ലെങ്കിലും അമ്മ പറയൂല്ലോന്ന് കരുതി..
വൈകിപ്പോയി... ഒരുപാട്....
എന്റെ ഉള്ളിലെ പ്രണയത്തെ തേടി ഞാൻ അലയുകയാണിപ്പോൾ.... എവിടെയെന്നറിയില്ല.... കണ്ടെത്തണേ എന്ന പ്രാർത്ഥനയിലാണ് എന്റെ ജീവിതം...
പിന്നെയും എന്തോക്കെയോ അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ചു...
കാറിന്റെ ഡാഷ്ബോർഡ് തുറന്ന് malboro സിഗരറ്റ് എടുത്തു വലിക്കുന്നത് കണ്ടു.
അങ്കിളിന്റെ പ്രിയപ്പെട്ട malboro...
ലാൻഡ്ഫോണിലേക്ക് ആന്റി വിളിച്ചപ്പോൾ പറഞ്ഞു അച്ചു അവിടെ വന്നു എല്ലാം പറയും എന്ന്.
വീട്ടിലെത്തിയ ഉടൻ ബൈക്കും കൊണ്ട് പോയതാണ് ബീച്ചിലേക്കെന്നും പറഞ്ഞ്.
പിന്നെ അപകടത്തിൽ പെട്ട് കോഴിക്കോട്ടെ പ്രശസ്ത ഹോസ്പിറ്റലിൽ...
പിറ്റേന്ന്.... ഓർക്കാൻ കൂടി വയ്യാ... എല്ലാം അവസാനിപ്പിച്ച് യാത്രപറയാതെ.....
തലേന്ന് നിറവിളക്കുപോലെ എന്റെ മുമ്പിൽ കത്തിനിന്ന ദേവരൂപം....
ഞാൻ കാരണം.... എന്റെ ദൈവമേ....
നന്ദി -
ബ്ലോഗ് വായിച്ചതിന് ,
നിങ്ങളുടെ കമെന്റുകൾ പലതും നീണ്ട വരികളിലൂടെ
എന്റെ മെയിൽ ലേക്ക് എഴുതിയതിന്...
നിങ്ങളുടെ അഭിപ്രായങ്ങൾക്ക്...
വന്നു പെട്ട ഒന്നുരണ്ടു വിമർശനങ്ങൾക്കും...
പിന്നെ നിങ്ങളുടെയും ചിന്തകൾ പങ്കുവെച്ചതിനും....
വായിച്ചവരിൽ പലരും സുഹൃത്തുക്കളും എന്നെ അറിയുന്നവരുമായോണ്ട്
അനാവശ്യ മര്യാദയുടെ ആവശ്യമില്ല !!!
പലരും അവരുടെ സുഹൃത്ത് വലയങ്ങളിലും
ഈ ബ്ലോഗ് എത്തിച്ചതറിഞ്ഞതിൽ സന്തോഷം...
ക്ഷമിക്കുക അവരും എന്റെ എഴുത്തിനെ അറിഞ്ഞവർ തന്നെ .....
വിമർശനങ്ങൾക്ക് ബ്ലോഗ് ലുടെ മറുപടി വേണമെന്ന് ഒരു സുഹൃത്തു പറയുന്നു
കാരണം ഇതു പലരും ബ്ലോഗ് വായിക്കുമ്പോൾ മനസ്സിൽ ചോദിച്ചേക്കാവുന്നത്
ചോദ്യം ഇതാണ് " ഇന്നത്തെ കാലത്ത് പ്രണയത്തിന് ഇത്രമാത്രം വിലയുണ്ടോ "
"അറിയില്ല സുഹൃത്തേ സത്യവും ശുദ്ധവുമായ പ്രണയം ഒരുപക്ഷേ ഇങ്ങിനെയാവും.."
ബാക്കിയുള്ള എന്റെ നിലപാടുകൾ തന്റെ മെയിലിൽ വന്നിട്ടുണ്ട് നോക്കുക.
ബ്ലോഗിന്റെ ആമുഖത്തിൽ പറഞ്ഞപോലെ എന്റെ ചിന്തകളും, ഓർമകളും, അനുഭവങ്ങളും
ഞാൻ കണ്ട ജീവിതങ്ങളുമാണ് ഇതിലുള്ളത്...
എന്റെ എഴുത്തിനെ കാശിന് പ്രദർശിപ്പിക്കാൻ താൽപ്പര്യമില്ലാത്തോണ്ട്
അടുക്കിപെറുക്കി വെക്കാൻ സാധിച്ചില്ല
അതിന്റെ കുറവ് ഉണ്ടാവാം
സദയം ക്ഷമിക്കുക.......
നിങ്ങളുടെ കമെന്റുകൾ നീളുന്നുവെങ്കിൽ
അത് എന്റെ മെയിലിലേക്ക് രേഖപ്പെടുത്തുക
നന്ദി ഒരിക്കൽക്കൂടി.....
വായിക്കുക ഏതു പ്രായത്തിലാണെങ്കിലും
അക്ഷരങ്ങൾ ഈശ്വരതുല്യമാണ്....
വലിയ മഹാദ്മാക്കൾ എഴുതി നിർത്തിയേടത്തുനിന്ന്
വായനയുടെ പുതിയ പ്രപഞ്ചം സൃഷ്ടിക്കുക
അടുത്ത തലമുറക്കും പ്രചോദാനമായി !!!
ജൂണിലെ മഴക്കാലം എന്നും
മനസ്സിൽ നിറയ്ക്കുന്ന ഒരു സുഖമുണ്ട്
വേനലിന്റെ തീക്കനൽ ഏറ്റുവാങ്ങിയ ഭൂമി
ആദ്യമായി മഴയുടെ കുളിരും സുഗന്ധവും
നിറച്ച് നിറഞ്ഞാടുമ്പോൾ -
ജൂണിലെ രാത്രിമഴകൾക്കാണ് ഏറെ ഭംഗി
അതിലിങ്ങനെ നനയുമ്പോൾ
ഏറെ സ്നേഹിച്ചവരുടെ താലോലം
തിരിച്ചറിയുന്നു...
തൊട്ടടുത്തുനിന്നു " വേണ്ട കുട്ട്യേ കുറേ നേരായില്യേ ഈ
മഴേം കൊണ്ടു നിക്കുണ് കേറി പോരു "
എന്ന അമ്മേടെ കരുതൽ........ കാതിൽ
ഇന്നും കേൾക്കാം .... അവ്യക്തമായാണെങ്കിലും .........
വിടരും മുമ്പേ ഞെട്ടറ്റുപോയ
ഒരൂ മോഹപ്പൂവിന്റെ മനസ്സിന്റെ താളുകൾ...
എന്റെ മിത്രമേ -
ഏതു കരാളതയാണ് നിന്റെ ചിറകുകൾ
തല്ലിതകർത്തത് ??
ഏത് അർത്ഥശൂന്യതയാണ് നിന്റെ
ഭൗതിക ശരീരത്തെ മരണത്തിനെറിഞ്ഞു കൊടുത്തത്......
രണ്ടു ദിവസം മുമ്പ് സാഹിത്യ ചർച്ചയിൽ
വീണുപോയൊരു വാക്ക്
പലരും അതിനെ വളച്ചൊടിച്ചു വികൃതമാക്കിയപ്പോൾ
നട്ടെല്ലു നിവർത്തിയിരുന്ന് ഞാനതിനെ
സൂര്യ തേജസ്സുറ്റതാക്കി !!
നിങ്ങളുടെ ഉള്ളിലെ പ്രണയം ഇല്ലാതാവുമ്പോഴാണ്
നിങ്ങൾക്ക് നഷ്ടപ്രണയം ഉണ്ടാവുന്നത്
അല്ലാതെ അതു സഫലീകരിക്കപ്പെടാതാവുമ്പോളല്ല......
ആത്മാവിന്റെ ഒത്തുചേരൽ ഒരൂ ഭാഗ്യമാണ്.....
ജീവിതത്തിന്റെ ഏത് വഴിത്തിരുവിൽ വെച്ചായാലും.....
ഇലക്ട്രിക് വയറിൽ ഇരിക്കുന്ന പക്ഷികൾ
എപ്പോഴും എന്റെ നെഞ്ചിടിപ്പു കൂട്ടും.
പാവങ്ങൾ.... അവക്കറിയില്ല മരണം തൊട്ടടുത്താണെന്ന് !
ഇന്നലെ സന്ധ്യാ സമയത്ത് ഇതുപോലെ
രണ്ടു കാക്കകൾ വന്നിരുന്നു ഇലക്ട്രിക് വയറിൽ
ഭാഗ്യം... ഒരു വയറിൽ ആണിരിപ്പ്
കൊക്കുരുമ്മി സ്നേഹം പങ്കുവെക്കുന്നു, കലപില കൂട്ടി
സന്തോഷിക്കുന്നു
പെട്ടെന്ന് ആൺകാക്ക സന്തുലനം തെറ്റി ആടുന്നു
കൂടെ മറ്റേ കാക്കയും
പ്രാണന്റെ പിടപ്പ് -----
കൂടെയുള്ളതിനെ ചേർത്തൊന്നു പിടിക്കും മുൻപേ
രണ്ടും താഴോട്ട് ശക്തമായി പതിക്കുന്നു...
ഇത്രയേ ഉള്ളൂ.... എല്ലാം ഞൊടിയിടയിൽ....
എനിക്ക് അഹങ്കാരം തീരെ ഇല്ലെന്നു പുറമെ പറയുമ്പോഴും
ഉള്ളതിനെ ചൊല്ലി അഹങ്കരിക്കുന്ന മനുഷ്യാ ----
ഇത് എങ്കിലും കണ്ടു പഠിക്കുമോ !!!
തറ നിരപ്പിൽ നിന്നും ഏറെ ഉയരത്തിലേക്കുള്ള യാത്ര
ഒരുപക്ഷെ ഇത്രയും കഷ്ടപ്പെട്ട് ഇതാദ്യമായി എന്നു പറയാം
അതുവരെ വഴിയോരക്കാഴ്ചകൾ വിരളം
ഉയർന്നുനിൽക്കുന്ന പാറക്കല്ലുകളിൽ ചവുട്ടി
വെള്ളച്ചാട്ടത്തിനടുത്തു എത്തുമ്പോൾ... ദൂരെ
മലയുടെ നടുവിൽ അങ്ങിങ്ങായി ഒരു താരാട്ടുപോലെ
ഒഴുകിവരുന്ന ജലധാരാ ദൃശ്യം... ഒട്ടേറെ വശീകരിച്ചത് !!
ദൃഷ്ടികൾക്കുമപ്പുറത്തെ ഉയരത്തിൽ കണ്ണീരൊഴുക്കുന്ന മലകളെ
തഴുകി ആശ്വസിപ്പിക്കുന്ന മേഘക്കീർ .....
മൃദുവാർന്ന നേരിയ ചുംബനം പോലെ ഇളം കാറ്റിന്റെ ലാസ്യത -
ആ കണ്ണീരുറവകളിൽ തട്ടി ബഹിർസ്പുരിപ്പിക്കുന്നു
മൗനത്തിന്റെയും ഒറ്റപ്പെടലിന്റെയും നൊമ്പരം ഉള്ളിലൊതുക്കി ഞാനും !!
അഗാധമായി സ്നേഹിക്കാൻ കൊതിക്കുന്നത് ഇത്തരം നിമിഷങ്ങളിലാണ്....
ആ നെഞ്ചിൽ ചാഞ്ഞിരുന്ന് സ്നേഹത്തിന്റെ മർമരം കേൾക്കാൻ....
തെരുവിന്റെ ഓരം ചേർന്നു നടന്നുവരുന്ന
ഒരു ഭിക്ഷാം ദേഹിയുടെ കയ്യിൽ
വക്കൊടിഞ്ഞ ഒരു പിത്തള പാത്രം ഉണ്ടായിരുന്നു.
അതിൽ വീണുകിടന്ന ഒന്നുരണ്ടു
നാണയത്തുട്ടുകളെ കാണിച്ച്
അയാൾ വീണ്ടും ഭിക്ഷ തുടർന്നുകൊണ്ടേയിരുന്നു.....
നേർത്തുവരുന്ന അയാളുടെ മുറവിളികളും മൗനങ്ങളും
കാലത്തിന്റെ തിരക്കിൽ പാറിനടന്നു
നീണ്ട യാത്രക്കിടയിൽ
കാലത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകൾ
അയാൾ നിറുത്തിയിരിക്കുന്നു...
പക്ഷേ -----
അയാൾ തിരിഞ്ഞുനടക്കുമ്പോൾ
അയാൾക്കൊരു സ്ത്രീയുടെ നിഴലായിരുന്നു ....
നിന്റെ മുൾവേലിപ്പടർപ്പുകളിൽ പെട്ട്
എന്റെ ചിറകുകൾ മുറിയുന്നു..
എന്റെ പ്രാണനെ ... നീ അത്രക്കെന്നെ വേദനിപ്പിക്കുന്നു....
ഒരുപാട് അകലങ്ങളിൽ ആണെങ്കിലും എന്നിൽ നീ
അടുക്കുകയാണെന്നറിയുന്ന മനസ്സ്.
ഒരു കനൽക്കട്ട ഇന്നും ഉള്ളിന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു
നീയെന്നെ അറിഞ്ഞില്ലെന്ന സത്യം
ഈ കടലും ആകാശവും എന്നിൽ പെയ്തിറങ്ങുന്ന മഴയും
നിന്നിൽ നിറയട്ടെ !
പ്രണയത്തിനും മരണത്തിനും മധ്യെ
അറിഞ്ഞു നീ സമ്മാനിക്കുന്ന വേദനകൾ....
ജീവിതം --------
കൈകോർത്തുപിടിച്ച വഴിയാത്രക്കാരായി
നമ്മൾ എന്നെങ്കിലും കണ്ടുമുട്ടട്ടെ....